നിയ

ഇത് ഒരു പ്രണയ കഥ...

ആധുനികതയുടെ അതിപ്രസരങ്ങളുടെ ആരംഭകാലം.സാമൂഹിക മാധ്യമങ്ങളും മൊബൈൽ ഫോണുകളും വിപണിയിലേകെത്തി തുടങ്ങുന്ന സമയം."ഓർക്കൂട്ട് "കൗമാരക്കാർക്കിടയിൽ സജീവമായിരുന്നു.മുഖപുസ്തകം പിച്ചവെക്കാൻ തുടങ്ങുന്നു..

അവൻ (സാങ്കല്പികതയുടെ അക്ഷരക്കൂടുകളിൽ നിന്നെടുക്കുന്നൊരു പേരുകൊണ്ട് പോലും ആ നാമം കളങ്കപ്പെടുത്താൻ ഈ  തൂലികക്ക് ശക്തിപോര.)ഡിഗ്രി പഠിക്കുന്ന കാലം.ആധുനികതയിലേക് കടന്നുവരാൻ സാഹചര്യങ്ങൾ അനുകൂലമല്ലാത്ത ഏകാന്തതകളിലൊരു പ്രണയം കണ്ട യൗവനം.സുഹൃത് വലയങ്ങളിൽ താല്പര്യമില്ലാത്ത മനോഭാവം.ആ ജീവിത താളുകളിലേക്കുള്ള യാത്രയാണിത്....

ഇഷ്ടമാ മനസ്സിൽ ആദ്യമായ് മൊട്ടിടുന്നത് ഡിഗ്രി കാലയളവിലാണ്.ജീവിതത്തിന്റെ പുറമ്പോക്കിൽ എല്ലാത്തിനോടും മുഖം തിരിക്കുന്ന അവന്റെ ആത്മാവിൽ  അനുകമ്പയുടെ വിത്തുപാകിയ അദ്ധ്യാപിക. ആ സാമിപ്യവും ക്ലാസുകളും അവനിലൊരു പുത്തൻ അനുഭവമായിരുന്നു.അവരിലേക്കുള്ള വഴികളാണ് ഇന്റർനെറ്റ്‌ കഫെയുടെ പലകക്കൂടുകളിലവസാനിച്ചത് .സാമൂഹ്യ മാദ്യമങ്ങളിലേക്കുള്ള അവന്റെ ജാലകം തുറക്കപ്പെടുന്നതവിടെയാണ്.പിന്നീട് ആധുനിക വിദ്യാഭ്യാസത്തിൽ കമ്പ്യൂട്ടറിന്റെ പ്രദാന്യം അഹോരാത്രം ഉത്ബോധിപ്പിച്ചു  അവനത് സങ്കടിപ്പിക്കുമ്പോയേക്കും അദ്ധ്യാപിക സുമംഗലിയായി കോളേജ് വിട്ടിരുന്നു.

എന്നാൽ ഇഷ്ടമെന്ന വാക്കിന്റെ  അനുഭവം  നിറച്ച അനുഭൂതി സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ വഴി വെട്ടിത്തുടങ്ങി.ഓർക്കാൻ ഇഷ്ടപെടാത്ത ജീവിതത്തിന്റെ പല  യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും സാങ്കേതിക വിദ്യയുടെ അപാര സാധ്യതകളിലേക് അവനെ അടുപ്പിക്കുകയായിരുന്നു.(ഓർകുട്ടീനെ പിന്തള്ളി മുഖപുസ്തകം അതിന്റെ തേരോട്ടത്തിന് തുടക്കമിട്ട നാളുകൾ)സമയങ്ങളോളം അവനതിന്റെ സാധ്യതകളിൽ ഊളിയിട്ടു,അവന്റേതായ ഗ്രൂപ്പുകളും പേജുകളും ഇതിനിടയിൽ ചാറ്റിങ്ങ് ഇഷ്ടവിനോദമായി വളർന്നു...

ഒഴുകികൊണ്ടിരുന്ന കാലമവനെ ഡിഗ്രി കയിഞ്ഞ് പ്രൊഫഷണൽ കോളേജിന്റെ മലമുകളിലേക് പറിച്ചുനട്ടു.അനുകൂലമല്ലാത്ത സാമ്പത്തിക സാഹചര്യം ബാങ്ക് ലോണിന്റെ കണക്കുപുസ്തകങ്ങളിൽ അവന്റെ പേരുമെഴുതിച്ചേർത്തു.അനിശ്ചിതമായ ഭാവിയിൽ അടച്ചുവീട്ടേണ്ട ബാധ്യതകളുടെ കണക്കുപുസ്തകങ്ങൾ.ഓർമ്മ കൂടുകളിലേക് ഒരിക്കലും കടന്നുവരാൻ ആഗ്രഹിക്കാത്ത ബാധ്യതകൾ കോളേജ് ക്യാമ്പസ്സിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ അവന് വീർപ്പുമുട്ടൽ മാത്രമായിരുന്നു.മെറിറ്റ് സീറ്റിലാണ് അഡ്മിഷൻ എങ്കിലും സ്വാശ്രയ കോളേജിന്റെ വെള്ളിക്കരണ്ടി വായിലൊളിപ്പിച്ച ശലഭങ്ങൾക്കിടയിൽ അവർക്കൊപ്പം പറന്നുയരാനാവാത്ത നിസ്സഹായത പകർന്നു നൽകാൻ ദുരഭിമാനം സമ്മദികാതതതിനാലാവണം ഒളിച്ചോട്ടത്തിന്റെയും മാറിനിൽക്കാലിന്റെയും മേലങ്കി എടുത്തണിഞ്ഞത്...

കഥ അവന്റെ പ്രണയമായതിനാൽ ജീവിതത്തിന്റെ പല ഏടുകളും ഞാനിവിടെ വിസ്മരിക്കുന്നു. ആശയ സംവേദനങ്ങൾക്ക്  ആത്മവിശ്വാത്തിന്റെ മേലാപ്പുകളില്ലാത്ത മുഖപുസ്തക താളുകളിലാണ് ആ ദിനങ്ങൾ കൊഴിഞ്ഞുവീണത്.ഊഹിക്കാവുന്നതേയൊ ള്ളൂ അതിലെ സ്ത്രീ സഹൃദങ്ങളുടെ ആധിക്യം.അതിർത്തികളില്ലാത്ത സംവാദം മുഖപുസ്തകത്തെ അവന് പ്രിയപെട്ടതാക്കി.ചെറുതും വലുതുമായ പ്രണയവും വിരഹവും സാമൂഹ്യമാധ്യമങ്ങളുടെ ഒരനുഗ്രഹം തന്നെയല്ലേ !!

ഭാഗം 2:

ആശയ വിനിമയങ്ങൾക് അതിർവരമ്പുകളില്ലാത്ത ആകാശമൊരുക്കി ആധുനിക കാലത്തിന്റെ പ്രണയവും വിരഹവും ഒരു വിരൽത്തുമ്പിലേക് ആവാഹിച്ച മുഖപുസ്തകത്താളിലാണ് അവൻ അവളെ കണ്ടത്.കൂരിരുട്ടിൽ പൂർണ ചന്ദ്രന്റെ പ്രാകാശമേറ്റ്  തിളങ്ങുന്ന  റോസാപ്പൂവ് പോലെ വെട്ടി തിളങ്ങുന്ന കറുത്ത പർദ്ദക്ക് മുകളിൽ ചുവന്ന ഹിജാബ് ധരിച്ച അവൾ. കണ്ടമാത്രയിൽ അവന്റെ നയനങ്ങളിൽ നക്ഷത്രങ്ങൾ വിരുന്നു വന്നിരിക്കണം.ഈ നക്ഷത്രങ്ങളെ  എന്തുപേരിട്ട് വിളിക്കണം. ചാപമോ അതോ ചാപല്യമോ?അറിയില്ല.കാലങ്ങളായി പ്രണയ വർണങ്ങളിൽ കണ്ടു പഴകിയ "love at first sight"അതാവുമോ? നോകാം!..ഫോട്ടോക് വല്ലാത്തൊരാകർഷണം.അവളുടെ പ്രൊഫൈലിലൂടെ കണ്ണോടിച്ചു.ഇവിടെ ഒന്നുമല്ല .അകലെ സുനാമിയുടെ ഗർഭദേശം.ഇന്ത്യൻ മഹാസമുദ്രത്തിനും പസഫിക്കിനുമിടയിൽ ചിതറിക്കിടക്കുന്ന ദ്വീപസമൂഹത്തിന്റെ പുത്രിയാണവൾ.അല്ലെങ്കിലും ഈ ജാഡ  ലോക്കൽസിനേക്കാളും നല്ലത്  കടൽകടന്ന് വരുന്ന ദേശാടന കിളികൾ തന്നെയാണെന്നവൻ  മനസ്സിലോർത്തു.

"ഒന്നുമുട്ടി നോക്കാം"
"ഹായ്.അസ്സലാമു അലൈകും"
(...മറുപടി ഇല്ല...)
വീണ്ടും മുഖപുസ്തക താളുകളിലെ  അവളുടെ വിവരണങ്ങളിലേക്  കണ്ണോടിച്ചു.പേര് നിയ. ഓൺലൈനിൽ തന്നെയുണ്ട് .പക്ഷെ  മറുപടി ഇല്ലാത്തതിന്റെ ചെറിയ നിരാശയിൽ ലോഗ് ഔട്ട്‌  ബട്ടണിൽ  ക്ലിക്ക്  ചെയ്യുന്ന നിമിഷം മെസ്സേജ് ബോക്സിന്റെ റെഡ് ലൈറ്റ് തെളിയുന്നത് ഒരുമിന്നായം പോലെ കണ്ടു.മിഴികളിൽ പതിഞ്ഞ പ്രതീക്ഷയുടെ നിഴൽചിത്രത്തിലേക്ക് നൊടിയിടയിൽ ലോഗിൻ ചെയ്തു.

." Yessss.... "

അവൾ  . "വ അലൈകുമുസ്സലാം.."
അപ്പൊ കൊത്തി.. ഇന്നാ പിന്നെ അടുത്തത്  . അതന്നെ "how are you? "..

കാത്തിരിപ്പിന്റെ വിരസത. വീണ്ടും മറുപടി വൈകുന്നു.അവൻ ലാപ് അടച്ചു.സെമസ്റ്റർ എക്സമിനു മുമ്പുള്ള ചെറിയ ഇടവേളയിൽ വീട്ടിലേക്കുള്ള യാത്രയിലും മനസ്സ്നിറയെ  അവളായിരുന്നു."അവൾ മറുപടി അയക്കുമോ?". യാത്രക്ക് പോലും എന്തെന്നില്ലാത്ത ദൂരം.വീട്ടിലെത്തിയ ഉടനെ  ലാപ്  തുറന്നത് അവളുടെ മറുപടിക്ക് കാതോർത്താണ്.

"ഫൈൻ.അൽഹംദുലില്ലാഹ് ",...അവൾ !.

വരണ്ട തൊണ്ടകുഴിയിലേകുള്ള ഒരിറ്റ്  ദാഹജലം പോലെ സുന്ദരമായിരുന്നത് .ഓൺലൈനിൽ അവളില്ല .. എങ്കിലും
"ഹായ്.. സലാം ".

അവൾക്കു വേണ്ടിയുള്ള വിരസമായ കാത്തിരിപ്പിന് നീളം കൂടുന്നു.മറ്റു മുഖങ്ങളൊക്കെയും അരോചകമായി.അവന്റെ കണ്ണുകൾ അവളെ മാത്രം കണ്ടു...........

ഇത്രെയും പറഞ്ഞു നിർത്തീട്ട്...

" എന്ത് തോനുന്നു മനു!!"

"പ്രത്യേകിച്ചു ഒന്നും തോന്നുന്നില്ല!!".

*"ശരിയാണ്!.കേട്ടാൽ പൈങ്കിളി മാഗസിനുകളെ വെല്ലുന്ന വെറും കഥയാണിത്. എന്നാൽ എനിക്കിതെന്റെ ജീവനാണ്,എന്റെ ജീവിതമാണ്. പറയേണ്ടത് ഞാനാണ്. ഒന്ന് തിരിഞ്ഞു നടക്കാം, എന്റെ ഇന്നലകളിലേക്ക്. സ്വപ്നങ്ങളുടെ ലോകത്ത് ഹൃദയം കൊണ്ട് കഥ മെനഞ്ഞ എന്റെ മാത്രം ലോകത്തേക്..."*

.....   .......    ......  ......     .......  .......  ....... ........ ......

ആ അവധിക്കാലം...കാത്തിരിപ്പിന്റെ ദിനങ്ങൾ. രാത്രിയും പകലും കൂട്ടിന് നിലാവും നക്ഷത്രങ്ങളും ഒഴുകികൊണ്ടിരുന്നു.അവൾ മാത്രം വന്നില്ല.അന്നൊരു ഞായറാഴ്ച എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ ഞാനെന്റെ മുഖപുസ്തക താളിൽ  ചിക്കിച്ചികയുന്ന വിരസമായ സമയം. എന്റെ മെസ്സേജ് ബോക്സിന്റെ റെഡ്‌ലൈറ് തെളിഞ്ഞു.അത് അവളായിരുന്നു.നിയ!!..അവളുടെ റിപ്ലേ
 "സലാം "
ഒരു വാക്കിൽ ആയിരം നക്ഷത്രങ്ങൾ നിറഞ്ഞു കത്തി.ഞാൻ പെട്ടെന്ന് തന്നെ മറുപടി നൽകി.അവളും മറുപടി നൽകാൻ തുടങ്ങി.ഞാൻ അവളെ കുറിച്ചു  ചോദിച്ചു.അല്പം ഇടവേളയിട്ടാണെങ്കിലും അവൾ എല്ലാത്തിനും റിപ്ലെ തരുന്നുണ്ടായിരുന്നു.എന്റെ എല്ലാ പ്രദീക്ഷകളിലേക്കും ഒരു പിടി പച്ചമണ്ണ്  വാരിയിട്ടിട്ടാണ് അവളത് പറഞ്ഞത്.

  "മാരീഡ് ആണ്.ഒരു കുട്ടിയുണ്ട്".

ഉമ്മ കണ്ടു കൊണ്ടിരിക്കുന്ന ടീവി പ്രോഗ്രാമിൽ ആ നിമിഷത്തിന്റെ ഗദ്ഗദം തുളുമ്പുന്ന പശ്ചാത്തല സംഗീതം..
("മോഹഭംഗ മനസ്സിലെ..
ശാപപങ്കില നടകളിൽ..
തൊഴുതു നിന്നു പ്രദോക്ഷമായ്..
അകലുമാത്മ മനോഹരീ..")

 "അല്പം തിരക്കിലാണ്. പിന്നെ കാണം."

ഞാനും അത് ശരിവെച്ചു."ബൈ "

"ബൈ ".... .....

(എന്തൊക്കെയായിരുന്നു!!) തിലകന്റെ മാസ്സ് ഡയലോഗ് മനസ്സിലിട്ട് ഞാൻ ഉത്തരത്തിലെ  വലനെയ്യുന്ന ചിലന്തിയെ നോക്കി കിടന്നു ..


                           
      പിന്നെയും പലതവണ ഞാനവൾക്ക്  മെസ്സേജ് ചെയ്തെങ്കിലും  മറുപടി ഇല്ലാതെ അവളെന്റെ ഓർമകളിൽനിന്ന്  മാഞ്ഞു തുടങ്ങി. ആ മുഖം മാത്രം മനസ്സിന്റെ കോണിലൊരു മഴവില്ലുപോലെ വിരിഞ്ഞുനിന്നു. എക്സാം ആരംഭിച്ചപ്പോൾ ഞാൻ ഹോസ്റ്റലിലേക് തന്നെ മടങ്ങി.മുഖപുസ്തകത്തിന്റെ വിശാലമായ ഉദ്യാനത്തിൽ മൊട്ടിട്ടുനിന്ന  ആ പനനീർപൂവ്  എനിക്ക് മുമ്പിൽ വീണ്ടും വിരിഞ്ഞത് രണ്ട് മാസങ്ങൾക്ക് ശേഷമാണ് .ഒട്ടും പ്രദീക്ഷയില്ലെങ്കിലും അന്നും ഞാനൊരു  "ഹായ്" എടുത്തെറിഞ്ഞു . അവൾ എന്തോ,ആ സമയം മറുപടി തന്നു.ഞാനവളോട് ചോദിച്ചു.

"എന്നെ ഓർമ്മയുണ്ടോ?".(ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു)

പ്രദീക്ഷക്ക് ഒട്ടും മങ്ങലേൽപിച്ചില്ല   ''ഇല്ല "

 "എനിക്ക് നിങ്ങളെ അറിയാം . നമ്മൾ സംസാരിച്ചിരുന്നു".

മുമ്പെന്നോട് സംസാരിച്ച കാര്യങ്ങളൊക്കെ ഞാനെടുത്തു ചോദിച്ചപ്പോൾ  തോന്നിയ കൗതുകം കൊണ്ടാവാം അന്നവൾ ഏറെനേരം എന്നോട് സംസാരിച്ചത്.സംസാരത്തിനിടയിലെപ്പോഴോ  വേദനിപ്പിക്കുന്നതാണെങ്കിലും എനിക്ക് പ്രതീക്ഷ നൽകുന്ന ഒരു  സത്യം ഞാനറിഞ്ഞു.മരണ മാലാഖ കൂട്ടിയിട്ടുപോയ ഒരു യുവാവിന്റെ കഥയായിരുന്നത് .നാല്‌ വർഷങ്ങൾക്ക് മുമ്പ് ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടയിലെ  ബൈക്ക്  അപകടത്തിൽ മരണത്തിന് കീഴടങ്ങിയ അവളുടെ ഭർത്താവിനെക്കുറിച്  അവളെന്നോട് പറഞ്ഞു .അവൾക്കുണ്ടായ മാനസിക സംഘർഷങ്ങളെക്കുറിച്ചു  അവളെന്നോട് വാചാലയായി .ഞാനൊരു നല്ല കേൾവികാരനായി.ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ലാത്ത  ജീവിതത്തിന്റെ തീരാനഷ്ടത്തെ അവൾ സ്വയം വിധിയുടെ പാറക്കഷണങ്ങൾകൊണ്ട് ഉറവയടച്ചു.അന്നത്തെ സംസാരത്തിന് ശേഷം വീണ്ടുംകാണാമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് പിരിഞ്ഞത് .

ഞാൻ അറിയാൻ തുടങ്ങുമ്പോൾ നിയ അവളുടെ പിതാവിന്റെ ചെറിയൊരു ടെക്സ്റ്റയിൽ ഷോപ്പിൽ ജോലി ചെയ്യുന്നുണ്ട്. പിന്നീടുള്ള ദിനങ്ങളിൽ ഞങ്ങളെന്നും കാണാൻ  തുടങ്ങി.മുഖപുസ്തകത്തിലെ ഈ നാടിന്റെ  പ്രൗഢി അന്താരാഷ്ട്ര വിപണിയിലും പ്രസിദ്ധമാണെന്ന് അവളുടെ സംസാരത്തിൽനിന്നെനിക്ക് വ്യക്തമായി.
ആദ്യമേ ആവശ്യപ്പെട്ടതാണ് ഒരിക്കലും ഫോട്ടോ ചോദിക്കരുതെന്ന്.അത്തരക്കാരുടെ ഒരുപാട് ദർശന പുണ്യം ലഭിച്ചിരിക്കണം.ഞാനും അത് ശരിവെച്ചു. ഞങ്ങൾക്കിടയിൽ ഗാഢമായ ഒരു സൗഹൃദം വളരുകയായിരുന്നു. ആകാശത്തിന് കീയിലും മുകളിലും ഞങ്ങൾക്കായി വിഷയങ്ങൾ പെറ്റുപെരുകി.ഞങ്ങൾകായ് അതിർത്തികളില്ലാത്ത ദൂരവും അതിരുകളില്ലാത്ത സമയവും തുറക്കപ്പെട്ടു.


മുഖപുസ്തകത്തിൽ നിന്നും സൗഹൃദം  പതിയെ "യാഹൂ(yahoo messenger)"ഏറ്റെടുത്തു.ഞാൻ സ്വയം തീർത്ത എന്റെ ഏകാന്തകളിൽ അവളെനിക്ക് ഒരുപാട് ആശ്വാസമായിരുന്നു.നിവിൻ പോളി പറയും  പോലെ "ഓളോട് സംസാരിക്കുമ്പോൾ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂലെന്റെ സാറേ  .."

ഭാഗം -3

അക്ഷരങ്ങളിലൂടെ ഞങ്ങൾ അറിഞ്ഞു.ഡിജിറ്റൽ ലോകത്ത് മറുതലക്കലിരിക്കുന്നവന്റെ ഹൃദയ സ്പന്ദനം പോലും മനസ്സ്‌കൊണ്ട് ചെവിയോർത്താൽ നമുക്ക് കേൾകാം.ഹൃദയം കൊണ്ട് നോക്കിയാൽ നമുക്ക് കാണാം.വിരലുകളുടെ  സ്പന്ദനങ്ങളിൽ നിന്ന് തലച്ചോറിനെ വായിക്കാം.അക്ഷരങ്ങളിൽ നിന്ന് ആത്മാവിനെ അറിയാം.പൊയ്മുഖങ്ങളെ കാലം ഒരാണ്ടിനപ്പുറം കാത്തുവെക്കില്ല.ഉറപ്പ്.!

പുറത്ത് കാലം കൊഴിഞ്ഞു വീഴുന്നു.നിലാവ് അരിച്ചിറങ്ങുന്ന ചില്ലകൾക്കിടയിലൂടെ ഇന്നുമെനിക്ക് കാണാം ഹോസ്റ്റലിന്റെ ഒന്നാമത്തെ നിലയിലെ ഗ്രില്ലിട്ട ബാൽക്കണിയിൽ  മലർന്നു കിടന്ന് നെഞ്ചോടു ചേർത്തുവെച്ച  ലാപ്‌ടോപിൽ  അവളോട് കുത്തിക്കുറിക്കുന്ന  കൗമാരക്കാരനെ.

കോളേജ് ലൈഫ് എനിക്ക് മടുപ്പിക്കുന്നതായിരുന്നു.ഞാൻ കട്ട്‌ ചെയ്ത ക്ലാസ്സുകളുടെ എണ്ണം തിട്ടപ്പെടുത്താൻ  അറ്റെൻഡൻസ് രജിസ്റ്റർ പോലും പര്യാപ്തമല്ലെന് പരിതപിച്ചവർ .പലരും   യൂണിവേഴ്സിറ്റി എക്സാമിന് വേണ്ട അറ്റെൻഡൻസ്‌ തികയ്ക്കാൻ നെട്ടോട്ടമോടുമ്പോഴും ഞാനതെങ്ങനെ സങ്കടിപ്പിച്ചെന്ന് അത്ഭുതം കൂറിയവർ.അല്ലെങ്കിലും ജീവിതം  കഷ്ടപ്പാടിന്റെ തൂക്കം നോക്കിയല്ല നേട്ടങ്ങളുടെ കണക്ക് എഴുതുന്നത്.

മറ്റുള്ളവരെ പോലെ ഞാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്തത്  സിനിമക്ക് പോവാനോ,ഔട്ടിങിന് പോവാനോ ആയിരുന്നില്ലല്ലോ!.എനിക്കേറ്റവും പ്രിയപ്പെട്ടത് അവളോടൊപ്പം ചിലവിടുന്ന നിമിഷങ്ങളായിരുന്നു.മറ്റൊന്നും അവളോളം എന്നെ ആകർഷിച്ചിട്ടില്ല.കോളേജ് ഹോസ്റ്റൽ ക്യാമ്പസ്സിന് പുറത്തായിരുന്നു.ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഞാൻ അവിടെപ്പോയി തനിച്ചിരിക്കും.കൂട്ടിന് അവളുണ്ടാവും കാതങ്ങൾക് അപ്പുറത്ത് നിന്നാണെങ്കിലും ഞങ്ങളുടെ ആത്മാക്കൾ ആളൊഴിഞ്ഞ കോഫി ഷോപ്പിന്റെ കോർണറിൽ കണ്ണിൽ നോക്കി കഥ പറയുന്നുണ്ടാവും.അന്ന് വരെ അടുക്കി വെച്ചിട്ടില്ലാത്ത  വരികളിലെ അത്ഭുതം പോലും ആദ്യമായി കൂട്ടിഎഴുതിയത് അവൾക് വേണ്ടിയാണ്...

മൊട്ടിട്ട ആ സൗഹൃദാന്തരീക്ഷം ആറ് മാസത്തോളം ഞങ്ങൾക്കിടയിൽ  ഇതൾ വിരിച്ചുനിന്നു.ഇതിനിടയിൽ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ബന്ധം കൂടുതൽ വർണ്ണാഭമാക്കി.അന്നവൾക്ക്  എന്നോട് പ്രണയമായിരുന്നോ! അറിയില്ല! എനിക്ക് അവളോട് പ്രണയമായിരുന്നു.എന്റെ പ്രണയത്തിന് നിർവചനങ്ങളില്ല. ഞാനെന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നതിന് ഉത്തരങ്ങളില്ല.ആദ്യമായ് കണ്ട നേരം തോന്നിയ ആകർഷണം പിന്നെ പരസ്പരം സംസാരിക്കുമ്പോൾ പ്രണയത്തിന്റെ ഓരോ പടികളും കയറുകയായിരുന്നു.അതിന് എനിക്ക് അവൾ എന്താണ് എവിടെയാണ് എന്നൊന്നും തടസമായിരുന്നില്ല.അടച്ചിട്ട ജാലകവിടവിലൂടെ അരിച്ചിറങ്ങും  കുളിരുകോരുന്ന ശൈത്യം  പോലെ അവളെന്റെ ഹൃദയ ധമനിയിലേക് അലിഞ്ഞു ചേർന്നു.

വീണ്ടും വിരുന്നെത്തിയ സെമസ്റ്റർ എക്സാമിന്റെ അവധിക്കാലം. അന്നാണ് സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയത്തോടെ  ഞാനത് അവളോട് പറഞ്ഞത് 'എന്റെ പ്രണയം'..
ഞാൻ ഓർക്കുന്നു .പറയാതെ പറഞ്ഞതും ,  തുറന്ന് പറഞ്ഞതും  പിന്നീട്   കാണാമെന്ന വിശദീകരണത്തിൽ വിടവാങ്ങിയതും..

ഞാൻ കത്തിച്ചു വെച്ച ദീപ നാളം മഴവില്ലു  പോലെ പ്രകാശിക്കുന്നുവോ. അതോ കാട്ടു തീയായ് പടരുന്നുവോ എന്നറിയാൻ മനസ്സ് വല്ലാതെ വെമ്പുന്നുണ്ടായിരുന്നു.അധികം വൈകാതെ  ഞാൻ ഓൺലൈനിൽ തിരിച്ചെത്തി.അവൾ അപ്പോഴും കാത്തുനിൽക്കുന്നു മഴ കാത്തുനിൽക്കുന്ന  വേഴാമ്പലിനെപ്പോലെ.അവളാണ് സംസാരിച്ചു തുടങ്ങിയത്.ഞങ്ങളുടെ ബന്ധത്തിന്റെ പരിമിതികളെകുറിച് അവളെന്നോട് വാചാലയായി.അവളെന്നോട് പറഞ്ഞത്

"i feel comfortable with you,but i am not sure its love".

അവളുടെ വാക്കുകളെന്നോട് പറയാതെ പറയുന്നു അവളിലെ ഇഷ്ടം.പരിമിതികളെ ഞാൻ മുഖവിലക്കെടുത്തില്ല.പ്രണയത്തിന്റെ വിശാലമായ ആകാശം അന്നെനിക്ക് മുമ്പിൽ തുറക്കപെടുകയായിരുന്നു.നിലാവിനോട്‌  കൂട്ടുകൂടാൻ  നക്ഷത്രങ്ങൾ വിരുന്നുവന്ന രാവിൽ മഹാസമുദ്രത്തിനപ്പുറത്തേക്ക്  പറന്നു ചെന്ന് ആ നെറ്റിയിൽ ഒരു ചുടുചുംബനം നൽകാൻ കൺചിമ്മി  ഞാനെന്റെ ആത്മാവിനെ കൂടുതുറന്നുവിട്ടു.

പിന്നെ നീലാകാശത്തിന്റെ വെള്ളകീറുകളിൽ നിന്ന് പല വർണ്ണങ്ങളായ് പ്രണയം പെയ്യാൻതുടങി.അവളുടെ ശ്വാസമേൽകാത്ത  ഒരു നിമിഷം  പോലും എന്റെ ജീവിത്തിൽ നിന്ന് പടിയിറങ്ങാതെയായി.സൗഹൃദം പ്രണയത്തിന് വഴിമാറിയതോടെ പുതുതായി പലതും ഞങ്ങളിലേക്  ചേക്കേറി. നിഷ്കളങ്ക സൗഹൃദത്തിന്റെ പല ഓർമ്മകളും ഞങ്ങളിൽ നിന്ന് പടിയിറങ്ങി.അന്നുമുതൽ ഞങ്ങൾക്കിടയിൽ   രഹസ്യങ്ങൾ വീണുടയാൻ തുടങ്ങി .നിബന്ധനകൾ ഏറിവന്നു.അവളെന്നിലൊരു മുല്ലവള്ളിപോലെ പോലെ പടർന്നു കേറി. നീ എനിക്ക് സ്വന്തമെന്ന വാക്കിനാൽ പൂവിടുന്ന   അനിർവ്വചനീയമായ സുഗന്ധത്തിന്. വിരിഞ്ഞുനിൽക്കുന്ന അസർമുല്ലയോളം പരിമളമാണ്.ആ പരിമളം തലോടി പറക്കുന്ന കാറ്റിനോടുപോലും എനിക്ക് അസൂയയാണ്.അന്ന് ഞാൻ അവളോട് പറയുമായിരുന്നു, നിന്റെ രക്തത്തിന്റെ  ഓരോ അണുവിലും എന്നോടുള്ള പ്രണയം പൂത്തുനിൽക്കുന്ന ഒരു വസന്തമാണെന്റെ സ്വപ്നമെന്ന്.

കോളേജ് ലൈഫിന്റെ അവസാന കാലം, കമ്പനി പ്രോജെക്ട് കേരളത്തിന്‌ പുറത്ത് ചെയ്യാൻ ഏകദേശം രണ്ട് മാസത്തെ സമയമുണ്ടായിരുന്നു .ഞാനതിനെ കുറിച് ചിന്തിക്കുന്നത്  റിപ്പോർട്ട്‌ കൊടുക്കേണ്ടതിന്റെ രണ്ട് ദിവസം മുമ്പ്.പിന്നെ ഒരു മരണ വെപ്രാളം ആയിരുന്നു.എനിക്ക് പോലും എന്നെ വിശ്വാസമില്ലാത്ത സമയത്തും  എന്നെ വിശ്വസിച്ചതും വിശ്വസിപ്പിച്ചതും അവളായിരുന്നു.

"യാഹൂ " വിട്ട്  ഞങ്ങളും കാലത്തിനൊപ്പം "whatsapp"ലോട്ട് ചേക്കേറിയ നാളുകൾ.വിപണിയിൽ സ്മാർട്ട്‌ ഫോണുകളുടെ അഭൂതപൂർവ്വമായ വളർച്ചയുമായി  സാംസങ് (samsung) മൊബൈലുകളുടെ തേരോട്ടം.ഒരു ദശാബ്ദ കാലത്തെ പ്രവാസത്തിനിടയിൽ ഒരിക്കൽ പോലും നാട് കാണാനാവാതെ കുടുങ്ങിപ്പോയ ഒരു ഉപ്പാന്റെ മക്കൾക്ക് സ്മാർട്ട്‌ ഫോൺ അപ്രാപ്യം തന്നെയായിരുന്നു.അന്ന് അമ്മാവൻ നൽകിയ ഒരു സെക്കന്റ്‌ ഹാൻഡ് ഫോണിന്  വേണ്ടി ഞാനും എന്റെ ചോരയും പിടിവലിയായതും ഒടുവിൽ ഞങ്ങൾ മൂന്നു പേരുടെയും വേദനകളുറ്റി വീഴുന്ന ഉപ്പുജലമായി ഒഴുകിപ്പോയതും  ഞാൻ ഓർക്കുന്നു.എന്തും ആദ്യമായ് എനിക്ക് വിട്ടു തന്ന എന്റെ കൂടപ്പിറപ്പിനോട് കണ്ണീര് കൊണ്ട് തന്നെ  നന്ദി പറയണം.

ഭാഗം -4

കാട്ടു  തെച്ചിയും. പീച്ചക്കയും.പുല്ലാണിയും കൊഴിഞ്ഞുവീണലിഞ്ഞ കാട്ടുമരങ്ങൾ ഇടതൂർന്ന  മണ്ണിനെ തഴുകി ഒഴുകുന്ന കടലുണ്ടിപുഴയുടെ ഓളങ്ങൾക്കരികിലെ കുടിലിന്റെ ഉമ്മറപ്പടിയിലിരുന്ന് ആദ്യമായി ഞങ്ങൾ മുഖാമുഖം കാണുമ്പോൾ അവളുടെ മടിയിൽ ആ  പൊന്നുമോനും ഉണ്ടായിരുന്നു.ആകാശത്തിലൊരു നക്ഷത്രം കാണുന്ന കൗതുകത്തോടെ അവനെന്നെ നോക്കി കൈവീശി ചിരിക്കുന്നുണ്ടായിരുന്നു.
അന്നാദ്യമായി വീഡിയോ കാളിൽ ഞാനവളെ കാണുന്ന നേരം നക്ഷത്രങ്ങളെ പോലെ കുറെ  കുട്ടികൾക്ക് നടുവിലായ് ആ നിലാവ് പൂത്തുനിന്നിരുന്നു.

വർണ്ണങ്ങളെറെയുള്ള ഞങ്ങളുടെ പ്രണയത്തിന് മുകളിൽ ചിലപ്പോഴെങ്കിലും  കാർമേഘങ്ങൾ ഇരുണ്ടു കൂടും.കാറ്റും മഴയും ഇടിയും മിന്നലും പെയ്തിറങ്ങും.അത് ഞങ്ങളുടെ മനസുകളെ  പ്രക്ഷുബ്ദമാക്കും.പരസ്പരം മുറിക്കാനാവാത്ത പ്രണയ  ബന്ധനത്തെ അഴിച്ചു വിടാതെ ഞങ്ങൾ പരസ്പരം ദൂരേക്ക്മാറാൻ അട്ടഹസിക്കും.കോരിച്ചൊരിയുന്ന മഴക്ക് ശേഷം ചില്ലകളിൽ നിന്ന് ഇറ്റിറ്റി വീഴുന്ന ജലകണികകളിൽ ഇളവെയിൽ നിറക്കുന്ന മഴവിൽ നിറങ്ങൾ പോലെ ഞങ്ങൾ വീണ്ടും ഒന്നുചേരും.സ്നേഹത്തിന് മുന്നിൽ പരസ്പരം തോറ്റുകൊടുക്കാൻ.

പുറത്തെ വാക മരചില്ലയിൽ അവസാനത്തെ ഇതളും പൊഴിയുന്നത് ഞാനാ ബാൽകണിയിലിരുന്നു കാണുന്നുണ്ടായിരുന്നു .അഭ്യസ്തവിദ്യരെ കൊണ്ട് തട്ടിത്തടഞ് വീഴുന്ന സമകാലീന കേരള മണ്ണിലേക്ക് പ്രൊഫൊഷണൽ വിദ്യാഭ്യാസത്തിന്റെ  അവസാന പരീക്ഷയും എഴുതി തീർത്ത്  കലാലയ ജീവിതത്തിൽ നിന്ന്  പടിയിറങ്ങുമ്പോൾ, മുകളിൽ ആകാശവും താഴെ ഭൂമിയും തലയിൽ എടുത്താൽ പൊങ്ങാത്ത കടവും, പിന്നെ മനസ്സ് നിറയെ അവളും...

ജോലിക്ക് വേണ്ടിയുള്ള അലച്ചിലുകൾ.അതിനിടയിലനുഭവിച്ച കഷ്ടപ്പാടുകൾ. മനസ്സ്  മടുത്തു പോവുന്ന നിമിഷങ്ങൾ.എല്ലാം സഹിക്കാമായിരുന്നു എന്നാൽ   കുത്തുവാക്കുകൾ കൊണ്ട് വരവേൽക്കുന്ന സമൂഹത്തെ,സ്വന്തബന്ധങ്ങളെ, ഞാനന്ന് അടച്ചിട്ടതാണ്. ആ കൂട് തുറന്നിറങ്ങി വരുന്ന ചെന്നായ്ക്കൂട്ടങ്ങളും കുരയും അന്നുമിന്നുമെന്റെ  വേദനയും  വെറുപ്പുമാണ്. അപ്പോഴും  വറ്റിവരണ്ട മരുഭൂമിയിലേക് അവളുടെ ആ തണുത്ത കാറ്റ്‌ വീശിക്കൊണ്ടിരുന്നു.

ആ ഇടക്കാണ് അവൾക്കാ രോഗം പിടിപെട്ടത്  അസഹ്യമായ വേദനകൊണ്ടവൾ പുളയുന്നത് എനിക്ക് കാണാമായിരുന്നു.അസുഖം കണ്ടെത്തിയ ഡോക്ടർ സർജറിക്കായി സിറ്റിയിലെ  ആശുപത്രിയിലേക്ക് റെഫർ ചെയ്തു.ഞാൻ ഓർക്കുന്നു,വല്ലാത്തൊരു ഭയം അവളെ പിടികൂടിയത്.പറക്കമുറ്റാത്ത കുഞ്ഞിനെകുറിച്ചവൾ വേവലാതിപ്പെട്ടു .ഞാനവൾക്ക് ധൈര്യം പകരാൻ ശ്രമിച്ചു. വാക്കുകൾ കൊണ്ടുള്ള എന്റെ തലോടലുകൾ അവൾക്കേറെ പ്രിയപ്പെട്ടതായിരുന്നു.

വേദന സഹിക്കാനാവാതെ  സിറ്റിയിലെ ഹോസ്പിറ്റലിൽ എത്തുമ്പോഴും മരുന്നിന്റെ  മയക്കത്തിലേക് തളർന്നു വീഴും വരെ അവളെ ഞാനെന്റെ കൈവിരലുകളിൽ അറിയുന്നുണ്ടായിരുന്നു.ആ ഹൃദയ സ്പന്ദനം എനിക്ക് കേൾക്കാമായിരുന്നു.ആ വേദന എന്നെയും വേദനിപ്പിക്കുന്നുണ്ടായിരുന്നു ഞാനവൾക് വേണ്ടി പ്രാർത്ഥിച്ചു.അത്  മാത്രമായിരുന്നു എനിക്കവൾക് വേണ്ടി ചെയ്യാവുന്നത്.പകലോൻ പടിഞ്ഞാറിന്റെ ചക്രവ്യൂഹത്തിലോട് അരിച്ചിറങ്ങുന്നു.ഉദയത്തെക്കാൾ സുന്ദരമാണോ അസ്തമയം!!!പ്രതീക്ഷകളുടെ പുതിയൊരു സൂര്യോദയം സ്വപ്നം കണ്ട് ഞാൻ പതുക്കെ  ഉറക്കത്തിലേക്ക് ഊർന്നുവീണു ...

അന്ന് കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ ഉണരും മുമ്പ് ഞാൻ ഉണർന്നു.തീർച്ചയായും മയക്കം വിട്ടുണർന്നാൽ അവൾ എന്നെ ഓർക്കേണ്ടതാണ്.പക്ഷെ അവൾ വന്നില്ല.സമയത്തിന് എന്തെന്നില്ലാത്ത ദൂരം.ഞാനെത്രയൊക്കെ നടന്നിട്ടും അവളിലേക്കെത്തുന്നില്ല.പകൽ അസ്തമിച്ചിട്ടും അവളെ കാണാതെ മനസ്സ് വല്ലാതെ കാട് കേറുന്നു. കൈവശമുണ്ടായിരുന്ന അവളുടെ സഹോദരന്റെ ഡീറ്റെയിൽസ് തപ്പിയെടുത്ത്  കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല.

ആ രാത്രി ഞാൻ ഉറങ്ങാതെ കാത്തിരുന്നു.എനിക്ക് ഉറപ്പുണ്ടായിരുന്നു പൊട്ടിയൊലിക്കുന്ന ഹിമ  കണങ്ങൾ ഏത് ഹിമാലയൻ പർവ്വതങ്ങളിൽ  ഉരുകിയൊലിച്ചാലും ഒരു ഉറവയായ് ഈ സാഗരത്തിൽ  വന്നടിയുമെന്ന്.അതെ ആ പാതിരാത്രി മയക്കം വിട്ടെണീറ്റ അവൾ ശരീരത്തിൽ അങ്ങിങ്ങായി കുത്തിവെച്ച പൈപ്പുകൾ പോലും വകവെക്കാതെ എനിക്കൊരു ദൂതുമായ് വന്നത് ഞാൻ കാത്തിരിക്കുമെന്ന് അവൾക്കുറപ്പുള്ളത് കൊണ്ടാണ്.അവൾ പറഞ്ഞു "പേടിക്കാനൊന്നുമില്ല,ഞാൻ ക്ഷീണിതയാണ്.നമുക്ക് പിന്നെ കാണാം "അത്രമാത്രം മതിയായിരുന്നു.അത് വരെ കെട്ടി നിന്ന സർവ്വ ഉറവയും പൊട്ടിയൊലിച്ച് എനിക്കൊന്ന് ശാന്തമാവാൻ. മനസ്സ് കൊണ്ട് ഞാനവളുടെ നെറുകയിൽ ഒരായിരം ചുംബനങ്ങൾ നൽകി.

പിറ്റേന്ന് മുതൽ മരുന്ന് മണക്കുന്ന ആതുരാലയത്തിന്റെ കിടക്കയിൽ അവളെന്നോട് കുത്തിക്കുറിക്കുമ്പോഴും ശാരീരിക പ്രവർത്തനങ്ങളിൽ പലതും  കൃത്രിമോപകരണങ്ങളിലായിരുന്നു.പതുക്കെ പതുക്കെ അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു..

ഭാഗം-5

കാലം പിന്നെയും കടന്നുപോയി.തണൽമരങ്ങൾ അതിരുവെച്ചിട്ടില്ലാത്ത ഒറ്റവരിപ്പാതയിൽ കടന്ന് പോവുന്ന യന്ത്രവൽകൃത ലോകത്തിന് നേരെ കണ്ണടച്ച് ഞാൻ നടന്നു.വഴിക്കണ്ണ് നട്ടു കാത്തിരിക്കുന്ന ഒരു ഉമ്മാന്റെ കിനാവും  കണ്ണീരും മാത്രമായിരുന്നു കൂട്ടിന്.ഉപ്പ അന്നും വിദേശത്ത് ഒരു കള്ളക്കേസിൽ നാടണയാനാവാതെ.പ്രയാസങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ വാക്കുകൾ കൊണ്ട്  അവളെന്നും കൂടെനിന്നു. ഒരു നനുത്ത തൂവൽ സ്പർശം പോലെ അവളെന്റെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു.അതെനിക്ക് ഒരുപാട് ആശ്വാസമായിരുന്നു.അല്ല!അത് മാത്രമായിരുന്നു എനിക്ക് ഏക ആശ്വാസം!!ഇതിനിടയിൽ പലപല ജോലികളിൽ കയറി  ഇറങ്ങി.തുടക്കകാരുടെ വൈറ്റ് കോളർ ജോലിയിലെ ശമ്പളം അന്നത്തെ റേഷൻ കാർഡ് വരുമാനത്തിന് തുല്യമായിരുന്നു.പ്രാരാബ്ധങ്ങൾക്കിടയിലും  പ്രണയം കിനാവിന്റെ കോണിലൊരു  സ്വപ്നമായി ഒടുങ്ങരുതേ എന്ന് പ്രാർത്ഥിക്കുമായിരുന്നു.


      ജനിച്ചത് മുതൽ തുടങ്ങിയതാണ് ജീവിതത്തിൽ ഒരിക്കലും തോരാത്ത മഴ.ജന്മദിനങ്ങൾ ഒരിക്കലും  പ്രിയപെട്ടതായിരുന്നില്ല. എനിക്ക് വേണ്ടി വാർത്തെടുത്തൊരു  പിറന്നാൾ കേക്ക് പോലും ആദ്യമായ്  പിറന്നത്‌ അവളുടെ കൈകുമ്പിളിലാണ്. മനോഹരമായി എന്നെ എഴുതിയ അവളുടെ സ്നേഹ സമ്മാനം.വിരലുകൾക്കിടയിലെ സ്വർണ്ണ മോതിരത്തിലും കൊത്തിവെച്ചിരുന്നത്  എന്റെ നാമമാണ്. ഞാനവളെ കൊത്തിവെച്ചത് എന്റെ ഹൃദയത്തിലും.ഞാനും അവളും ആ കുഞ്ഞു മോനും.സുന്ദരമായ മറ്റൊരു ലോകം....

ഒരു വ്യക്തിയെ പരുവപ്പെടുത്തുന്നതിൽ സമൂഹത്തിനും സ്വന്തബന്ധങ്ങൾക്കുമുള്ള കൈകൾ  അത്രമേൽ തന്മയത്തത്തോടെ അവതരിപ്പിച്ച ഒരു മതപ്രാസംഗികന്റെ വരികൾ അന്ന് ഞാൻ കേൾക്കാൻ ഇടയായി.അദേഹം ഒരു മഹല്ലിന്റെ സാരഥ്യം  വഹിക്കുന്ന സമയം. മഹല്ലിൽ സാമാന്യം എല്ലാ കുരുത്തക്കേടുകളിലും പങ്കാളിത്തം കൊണ്ട് ശ്രദ്ദേയനായ ഒരു മുസ്‌ലിം ചെറുപ്പക്കാരൻ. അദേഹത്തിന്റെ നിരന്തരമായ ഉപദേശങ്ങളിൽ മനംമാറി പള്ളിയിലേക്ക് കടന്നു വരുന്നു.പിന്നീടൊരിക്കലും അയാൾ അതുവഴി വന്നില്ല. അദ്ദേഹം ചെറുപ്പക്കാരനെ വീണ്ടും കണ്ട്  കാര്യം തിരക്കി.അയാൾ പറഞ്ഞുവത്രേ  "പൊന്നാരെന്റെ  ഉസ്താദേ,ഒന്നും ഉണ്ടായിട്ടല്ല. ആ മുന്നിലെ സൊഫിലൊക്കെ നിക്ക്ണ  സകല നായ്ക്കളും ഒന്ന് ചത്തോട്ടെ.അപ്പൊ ഞാൻ വരാം ".

സമൂഹവും സ്വന്തബന്ധങ്ങളും ഇങ്ങനെയല്ലേ!! കയ്യിലുള്ള തുലാസുകൊണ്ട് മറ്റുള്ളവരെ അളക്കുന്നവർ!!നൽകാനാവാത്ത നിസ്സഹായതയെ  ചോദ്യം ചെയ്യുന്നവർ    !!!ഒറ്റക്ക് വരുന്ന സിംഹമല്ല കൂട്ടമായ് വരുന്ന പന്നികളാണ് വിനാശകാരികൾ.

ഞാനെന്നെ പരുവപ്പെടുത്തുകയായിരുന്നു പലതിനോടും! പലരോടും!

പണത്തിന് മുകളിലൂടെ  ഒരു ബന്ധുത്വവും ചിറകുവിരിച്ചു പറക്കില്ലെന്ന്  ബാല്യം മുതൽ തിരിച്ചറിഞതാണ്.എന്നിലെ എന്നെ കൊന്നു കളഞ്ഞ ബാല്യമുണ്ട് .ചിറക് വെക്കും മുമ്പ്  ആത്മാവ് കരിഞ്ഞ ബാല്യം.

എനിക്ക് സ്നേഹം വേണം.അത് പ്രകടമായി തന്നെ കിട്ടണം.ശവക്കല്ലറയിൽ വന്ന് പുഷ്‌പാർച്ചന നടത്തിയാൽ അത് ഞാനെങ്ങനെ അറിയാൻ എന്ന് കമല സുറയ്യ പറഞ്ഞപോലെ. അരികിലെ തലോടലിന്റെ  ഉള്ളിലെ സ്നേഹം വാക്കിലൊതുങ്ങി കണ്ടു.

ഓർമ്മകളെനിക്ക് ചില്ലുകൂട്ടിലെന്ന പോലെ കാണാം.പല തക്ബീർ വിളികളും കണ്ണീരിന്റേതായിരുന്നു.കർക്കിടക മാസം തകർത്തു പെയ്ത് ലോകം ഒരു പുതപ്പിനടിയിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ ഭയത്തോടെ ആർത്തിരമ്പുന്ന  മഴവെള്ളപ്പാച്ചിലിലേക് കണ്ണ് നട്ടിരിന്നിട്ടുണ്ട്‌.ഓർമ്മകൾ പലതും  ആറടിമണ്ണിലൊരു  മീസാനിന്റെ തണലിൽ ഉറങ്ങട്ടെ.ഇല്ലെങ്കിൽ  മുറിഞ്ഞുപോവും പല ഹൃദയങ്ങൾ.

"ചില വാതിലുകൾ അടച്ചിടുന്നതാണ്  നല്ലത്,അത് അഹങ്കാരം കൊണ്ടല്ല,ദേഷ്യം കൊണ്ടല്ല,ആ വാതിൽ തുറന്നിട്ടാലും അതിൽ നിന്നൊരു വെളിച്ചവും കാറ്റുമൊന്നും വരാനില്ല"
 എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പൗലോ കൊയ്‌ലോയുടെ ഈ  വരികളോളം സ്വാധീനിച്ച മറ്റൊന്നില്ല.

 കടം തലക്കുമുകളിൽ  ഡമോക്ലസിന്റെ വാളുപോലെ ഭയപ്പെടുത്തുമ്പോഴും അവളിലൂടെ ഞാൻ എല്ലാം മറക്കുകയായിരുന്നു. എന്നെപ്പോലും!!!എനിക്ക് മാത്രം അറിയുന്ന എന്നിലേക്ക്‌, എന്നോളം  ആഴ്ന്നിറങ്ങിയ ഒരു ലഹരിയായിരുന്നവൾ.............
.........................................

ഭാഗം -6

"Pleaae fasten your seat belt sir"

ഞാൻ സ്വപ്നത്തിൽ  നിന്നെന്ന  പോലെ ഒന്ന് ഞെട്ടി.
തല ഉയർത്തി നോക്കുമ്പോൾ മുന്നിലതാ അവൾ.


"Sir,we are going for takeoff, please fasten your seat belt.."

"അ  ആ.. Ok..Okk."

(ആ കിളിനാദമാണ് ഞങ്ങളെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽ ആകാശം തൊടാൻ കാത്തുകിടക്കുന്ന കപ്പലിന്റെ അകത്തളത്തിലേക് തിരിച്ചു കൊണ്ടുവന്നത്.
ഞങ്ങൾ സീറ്റ്‌ ബെൽറ്റ്‌ തപ്പി എടുത്ത് അരയിൽ മുറുക്കി)

വിമാനം പതുക്കെ ചലിക്കാൻ തുടങ്ങിയിരുന്നു.അവൻ സൈഡ് വിൻഡോയിലൂടെ അനന്തതയിലേക്  കണ്ണുനട്ടിരിക്കുന്നു.മുമ്പിലുണ്ടായിരുന്ന  വാട്ടർ ബോട്ടിലെടുത്ത് ഞാനൊന്ന് തൊണ്ട നനച്ചു..

"വേണോ "

"ഏയ്‌ വേണ്ട " എന്ന രീതിയിൽ തലയാട്ടി


ആകാശ കപ്പലിന്റെ വേഗം കൂടിക്കൊണ്ടിരുന്നു.കാതടപ്പിക്കുന്നൊരു ശബ്ദത്തോടെ ഉയർന്നു പൊങ്ങുന്നത്  നെഞ്ചിലറിയാം.അവൻ രണ്ട് കൈകൊണ്ടും ചെവി അടച്ചുപിടിച്ചിട്ടുണ്ട്.

കുറച്ചു സമയത്തേക്ക് കാതുകൾ അടഞ് പോയി .കപ്പൽ അതിന്റെ സഞ്ചാരപഥത്തിൽ  എത്തിക്കഴിഞ്ഞു.എല്ലാവരും സീറ്റ്‌ ബെൽറ്റ്‌ അഴിച്ചുമാറ്റുന്നുണ്ട്.

"എന്നിട്ട്!! അവളിപ്പോഴും? "

അവനൊന്ന് അമർത്തി മൂളി.. "മ്മ്..."

"അൽപ സമയത്തെ മൗനം ഭേദിച്ചുകൊണ്ട് അവൻ തുടർന്നു "

നീണ്ട ഈ ഏഴ് വർഷത്തെ എന്റെ ഓരോ മിടിപ്പിലും  അവളുണ്ടായിരുന്നു.എന്നാൽ ഇന്ന്!!ആർത്തലച്ചുവന്ന ഉപരോധത്തിന്റെ അറേബ്യൻ കൊടുങ്കാറ്റിനെ ചങ്കുറപ്പുകൊണ്ട് നേരിട്ട തമീമിന്റെ ഈ പുണ്യനഗരിയിൽ നിന്ന്, ആർത്തലച്ചുവന്ന പ്രളയത്തെ കരളുറപ്പ് കൊണ്ട്  നേരിട്ട എന്റെ പെറ്റമ്മയുടെ നാട്ടിലേക്ക്  പറന്നിറങ്ങുമ്പോൾ അവളെന്റെ കൂടെയില്ല.

ആ നിമിഷം കണ്മുന്നിൽ ഒരു ഉറവ പൊട്ടി ഒഴുകുന്നുണ്ടായിരുന്നു..

അറബിക്കടലിന്റെ മുകളിലൂടെ ആകാശത്തിന്റെ അഴങ്ങളിലേക് യാനം  നങ്കൂരമിടുമ്പോൾ താഴെ പശ്ചിമേഷ്യയുടെ ഹൃദയത്തിലെ തിളങ്ങുന്ന നക്ഷത്രം വഴിവിളക്കുകളുടെ വശ്യസൗന്ദര്യത്തിൽ കുളിച്ചുനിൽകുന്നത് കാണാം.

ആ പുഴ എന്തിനാവും മുറിഞ്ഞൊഴുകിയത്!!മനസ്സിലൊരായിരം ചോദ്യങ്ങൾ കൊരുത്തുവെച്ചിട്ടാണ്  ഞാനാ മുഖത്തേക്ക് നോക്കിയത്. ആ മുഖം എരിയുന്നൊരാത്മാവിന്റെ  താരാട്ടിനു ചെവിയോർക്കുന്നുണ്ടായിരുന്നു .ചുറ്റും പ്രകാശം പതുക്കെ അണയുന്നു. ഇരുട്ടിന്റെ ലോകത്തേക്ക്  പതുക്കെ ഞാനും  അരിച്ചിറങ്ങി.

പൈലറ്റിന്റെ  നന്ദിപ്രകടനങ്ങൾ  കാതിലോട്ട് അടിച്ചു കയറി .അപ്പോഴേക്കും വിമാനം നിറയെ പ്രകാശിക്കാൻ തുടങ്ങിയിരുന്നു. ഞാനൊന്ന് മൂരിനിവർന്ന് കണ്ണ് തിരുമ്മി നോക്കി.സൈഡ് വിന്ഡോയിലൂടെ അനന്തതയിൽ നിന്ന് സ്വപ്‌നങ്ങൾ കണ്ടെടുക്കുകയാണവൻ.

"എത്താറായി അല്ലെ?"

 സ്വപ്നങ്ങളിൽ നിന്ന് പിടിവിട്ട
"മ് "എന്നൊരു മൂളലിൽ ഒതുങ്ങി മറുപടി.

ഇടത്തെ കൈത്തണ്ട വരിഞ്ഞുമുറുക്കിയ  ഇനിയും ബാക്കിയുള്ള സമയത്തിലേക്കൊന്ന് കണ്ണോടിച്ചു."പന്ത്രണ്ടുമണി".പിന്നിട്ട വൻകരകൾക്കിടയിലെവിടെയോ മുറിഞ്ഞുപോയ രണ്ടര നായികയെ ഘടികാര സൂചികളിൽ ഏച്ചു കെട്ടിയപ്പോൾ രണ്ടര മണി .ഇനി ഓടിയെത്തേണ്ടത് ഈ സമയത്തിനൊപ്പമാണ്.
അപ്പോഴേക്കും സീറ്റ്‌ബെൽറ്റ്‌ ധരിക്കാനുള്ള അനൗൺസ്‌മെന്റ്.പിറന്ന മണ്ണിലേക്കുള്ള ഈ  തിരിച്ചു വരവ് അതെപ്പോഴും പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയാണ്.കാടും കടലും കടന്ന് പറക്കുന്ന ദേശാടന കിളികൾ മണ്ണിന്റെ മണം ആകാശത്തു നിന്നെ അറിയും.പറന്നിറങ്ങാൻ വെമ്പുന്ന മനസ്സുകൾ  വിമാനം റൺവേയിൽ ഇറങ്ങും മുമ്പേ ഭൂമിയിൽ ഇറങ്ങും.

വിമാനം വിണ്ണിന്റെ ചില്ലകളിൽ നിന്ന് ചില്ലകളിലേക് താഴ്ന്നുപറക്കുമ്പോൾ  ശരീരം ചുഴികളിലേക്ക് ആഴ്ന്നുപോവുന്നു.
നവംബറിന്റെ മഞ്ഞു പുതപ്പുകൾക്കിടയിലൂടെ
താഴെ ദൈവത്തിന്റെ സ്വന്തം നാട് പച്ചവിരിച്ചു നിൽക്കുന്നത് വറ്റി വരണ്ട മരുഭൂവിലേക്കുള്ള കുളിരുകോരുന്ന മഴമുത്തുകളാണ് .

കാതുകളെ നോവിച്ചു കൊണ്ട് വായുവിന്റെ മർദം അസഹനീയമാവുമ്പോൾ  കൈവിരലുകൾകൊണ്ട് പ്രായശ്ചിത്തം ചെയ്തു .കൊടുങ്കാറ്റ് പോലെ ആകാശ കപ്പൽ കരിപ്പൂരിന്റെ മണ്ണിലേക്ക് പറന്നിറങ്ങി..

പലരും തിടുക്കത്തിൽ  മുകളിലെ ക്യാബിനുകളിൽ നിന്ന് ഹാൻഡ്ബാഗുകൾ വലിച്ചെടുക്കുന്നു.ചിലർ ആരെയൊക്കെയോ വിളിച്ചു വരവറിയിക്കുന്നു. കൂട്ടിലിട്ട കിളികളെപ്പോലെ വിശാലമായ തന്റെ ഭൂമികയിലേക്ക്  പറന്നുയരാൻ  വെമ്പുന്ന പ്രവാസികളാണ്.

ഞാൻ അവനെ നോക്കി. അവനിപ്പോഴും അവന്റെ ലോകത്താണ്.

"നമ്മളിനി എപ്പോഴാ കാണാ!!"ഞാൻ ചോദിച്ചു

ഒരു ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞു..

"നമ്മളതിന് പിരിയുന്നില്ലല്ലോ മനൂ.."

"പിരിയുന്നില്ലെന്നോ..നമ്മൾ എത്തി.. നീ ഇത് എവിടെയാ.."

"ഹ ഹ ഹ.നമ്മൾ എങ്ങനെ പിരിയും മനൂ "

അസ്വാഭാവികമായ അവന്റെ ആ ഭാവമാറ്റം  എന്നിലൊരു ഭയമായി പടർന്നു കേറി.

അപ്പോഴേക്കും വിമാനത്തിന്റെ ഉൾവശം ശൂന്യമായിരുന്നു.അവസാനത്തെ യാത്രക്കാരനും പടിയിറങ്ങുന്നത് കാണാം. ഞാൻ ധൃതിയിൽ  ബാഗെടുത്തുകൊണ്ട് പുറത്തേക് നടന്നു.ആകാശ കപ്പലിന്റെ പടിക്കെട്ടുകളിറങ്ങാൻ തുടങ്ങുമ്പോഴും ഞാനൊന്ന് തിരിഞ്ഞുനോക്കി. വിദൂരതയിലേക്ക് മിഴി നട്ടിരിക്കുന്ന അവന്റെ ആ മുഖം അപ്പോഴും സ്പഷ്ടമായി കാണാം..

ആ മുഖത്തിന് ഇനിയും എന്തൊക്കെയോ പറയാനുണ്ട്.വിരഹത്തിന്റെ തീരാ ദുഖത്തിലും ആ കണ്ണുകളിൽ  പ്രതീക്ഷകളുടെ  കനൽ എരിയുന്നുണ്ട് . മഞ്ഞു പുതപ്പിനിടയിലൂടെ ഇരുട്ടിനെ കീറിമുറിക്കുന്ന പ്രകാശം ലക്ഷ്യമാക്കി ഞാൻ നടന്നു.

ഭാഗം 7

"മനോ..മനോ... ഡാ..നോക്കെടാ.എത്രെങാനും നേരായി ഒറങ്ങുണു. നീച്ച്കാണ്ട് എത്തേലും തിന്ന് കടന്നോക്കാ.."

("ആ... ഇപ്പോഴാണ് ഓർത്തത് . ഇതുവരെ എന്നെ പരിചയപ്പെടുത്തിയില്ല!!! ഞാൻ സൽമാൻ,അറിയുന്നവരെന്നെ മനു എന്നു വിളിക്കും.ഇപ്പൊ ഈ വിളിച്ചുണർത്തുന്നത് എന്റെ ഉമ്മ,ഉപ്പ അതാ അവിടെ.പ്രവാസിയായ അനിയൻ. പ്രവാസത്തിന്റെ ഇടവേളയിൽ ഞാനും.)

"മ്മ്.. സമയം എത്രായി ഇമ്മാ..."

"ആറ് മണിയായി...എന്ത് ഉറക്കാത്..പയ്ച്ചിണില്ലേ അനക്ക്..നെയ്ച്ചോറും കോയിണ്ടാക്കീനു.നീച്ചോ"

സായാഹ്നത്തിന്റെ പ്രകാശം  ജനലഴികളിൽ മങ്ങിത്തുടങ്ങിയിരുന്നു.കിളികൾ കൂടണയാത്ത കുഞ്ഞുങ്ങളെ ശകാരിക്കുന്നത് കേൾക്കാം.തലവേദന കാരണം തലേദിവസം വന്നുകിടന്നത് പോലും ഓർമ്മയില്ല.ഓർമ്മകൾക്കുമേൽ കാർമേഘങ്ങൾ ഇരുണ്ടുകൂടിയിട്ടുണ്ട്.

ഫാനിന്റെ മധുരമൂറുന്ന സംഗീതത്തിലേക് കണ്ണും കാതും അരിച്ചിറങ്ങുമ്പോൾ  പശ്ചാത്തലത്തിലെ ആ മാറാലകെട്ടിൽ പാശ്ചാത്യ സംഗീതത്തിനൊപ്പമെന്നോണം  ചിലന്തിയുടെ  മനോഹരമായ ചുവടുകൾ അവ്യക്തമായി കാണാം.

നല്ല വിശപ്പ്.സ്നേഹം മാത്രം വിളമ്പുന്ന ഉമ്മയുടെ സ്റ്റീൽ പാത്രങ്ങൾ അടുക്കളയിലുണ്ടാക്കുന്ന ശബ്ദം നാവിലെ രസമുകുളങ്ങളെ ഉണർത്തി വിട്ടു.

അണഞ്ഞു പുൽകിയ പ്രളയം ഗാഢ ചുംബനങ്ങളാൽ ഭിത്തികളിൽ വർണ്ണങ്ങളില്ലെങ്കിലും  രവിവർമയെ തോല്പിക്കുന്ന ചിത്രപ്പണികൾ കോറിയിട്ടാണ്  ഇറങ്ങിപോയിരിക്കുന്നത്. വീടിന്റെ മുക്കും മൂലയും  പ്രളയം ബാക്കിവെച്ച ശവപ്പറമ്പുകളാണ്.കൈ പിടിച്ചു കയറ്റണം ഒരുപാട് ദൂരം ("ഇൻശാ അല്ലാഹ് ")

വയറും മനസ്സും നിറഞ്ഞ സായംസന്ധ്യയിൽ ചുവപ്പ് വിരിച്ച ചെമ്മണ്ണിലുടെ എത്രെയൊക്കെ ചവിട്ടിനടന്നിട്ടും വാടി വിടരുന്ന ബാല്യത്തിന്റെ തൊട്ടാവാടികൾ വെട്ടിയൊതുക്കിയ ഓർമ്മകളിലേക്ക് നടക്കാനിറങ്ങി.

കണ്ണെത്തും ദൂരത്ത് കടലുണ്ടി പുഴ വളഞ്ഞൊഴുകുന്നു.നാഗരികതയുടെ ശബ്ദ കോലാഹലങ്ങളിനിയും അന്യമായ പുഴയോരത്ത്  നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകൾ.തുമ്പയും തുളസിയും തൂവയും  നന്നാരിയും നൊട്ടങ്ങയും നമ്പ്യാർവട്ടവും കൂവയും കുറുന്തോട്ടിയും കൂളകവും  കമ്മ്യൂണിസ്റ്റ് പച്ചയും  ചോരക്കൊട്ട പഴവും ചൊളറും എണ്ണിയാൽ തീരാത്ത മരങ്ങളും പേരറിയാത്തത്ര  ചെടികളും ഇവിടെ പച്ചപ്പിന്റെ കൊട്ടാരം കെട്ടിയൊരുക്കിയിരുന്നു.

മാവും പ്ലാവും പനയും തെങ്ങോലകളും അരികുപറ്റിയ നടന്നു തീർത്ത വഴി  വരമ്പുകളിലൂടെ കരിയിലകൾക്ക് ജീവൻ നൽകി  വീണ്ടും  നടന്നടുക്കുമ്പോൾ ഒരു നിഴൽപക്ഷിയും കൂട്ടു കൂടിയില്ല.
തലക്കുമുകളിലേതോ റൂഹാനിക്കിളി ആരെയോ തിരയുന്നത് കേൾക്കാം.

അലസമായ ഇളം കാറ്റിന്റെ കുളിരിൽ ഓളംവെട്ടുന്ന  കടലുണ്ടിപ്പുഴയുടെ അരികുകളിലെ പടുമരങ്ങൾ കടപുഴകി ചില്ലകൾ മരിച്ചു വീണിരിക്കുന്നു.പാലി ഇടിഞ്ഞു വീണ് പുഴയോട്  അലിഞ്ഞു ചേർന്നിരിക്കുന്നു.
അടിച്ചമർത്തപ്പെട്ടവന്റെ  തിരിച്ചടികളുടെ പാഠപുസ്തകങ്ങളാണ്  ഓരോ പ്രകൃതി ദുരന്തവും.

പേരറിയാ പൂക്കളുടെ വസന്തവും,നാടറിയാത്ത കായ്‌കനികളുടെ സുഗന്ധവും നാദമറിയാത്ത കിളികൊഞ്ചലുകളും കരിഞ്ഞു പോയ ഈ തീരത്ത് ഇനിയും മരിക്കാത്ത നീർച്ചാലുകൾ കൊടും വേനലിൽ ചുട്ടുപൊള്ളുന്ന മണൽ തരികളിലും ഒറ്റക്കാലിൽ തപം ചെയ്യുന്ന തൂവെള്ള പുതച്ച ഈ കൊറ്റി കൂട്ടങ്ങളുടെ തപസ്സിന്റെ പുണ്യമാവണം.

ചെഞ്ചായമണിഞ്ഞ ആകാശത്തിന് കീഴിൽ
മഗ്‌രിബ് ബാങ്കിന്റ ഈണം പുഴയോളങ്ങളെ ശാന്തമാക്കി

നിശബ്ദമായ പ്രകൃതിയിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങി.നാളയെ കുറിച്ച് ചിന്തിക്കേണ്ട സമയം.വൈകാതെ വിവാഹ ദല്ലാൾമാരെത്തിതുടങും.എവിടെയോ എരിഞ്ഞു പോയ ആ മുഖത്തിന്റെ കനൽ അത് പലതിൽനിന്നും പിന്തിരിപ്പിക്കുന്നുവോ!!

പുഴയോളങ്ങളിലേക്ക് അർക്കൻ വിടപറഞ്ഞുപോയ  ആകാശ ഗോപുരങ്ങളിലൂടെ അന്തിനീരാട്ടിനിറങ്ങിയ ചാന്ദ്ര ബിംബത്തോട് തിരിഞ്ഞു നടക്കവെ ചീവീടുകളുടെ സംഗീതം രാവിന് ആർദ്രതയുടെ പൂമൊട്ടുകളായിരുന്നു.

രാവേറെ വൈകിട്ടും ഇന്ന്  നിദ്രാദേവി അടുക്കുന്നില്ല. ചില രാത്രികളിങ്ങനെയാണ് ചിന്തകൾക്ക്  ജീവൻ തുടിക്കും. ഇടവേളക്ക് ശേഷം എന്റെ തിരിച്ചുവരവ് അറിഞ്ഞിട്ടാവണം കാറ്റ് കരിമേഘങ്ങളെ കടം വാങ്ങിവന്ന് പെയ്യുന്നത്.വാട്സ്ആപ്പ് സന്ദേശങ്ങളിലെ  പേറ്റുനോവുകളില്ലാതായിരിക്കുന്നു.ഇരുട്ടിന്റെ കരിംപുതപ്പുകൾക്കിടയിലെ  നാഥനേതെന്നറിയാത്ത  ശബ്ദങ്ങൾക്ക്  ചെവികൊടുക്കാതെ  കണ്ണുകളടച്ചു...

മൂന്നു പതിറ്റാണ്ട് പിന്നിട്ട ജീവിതത്തിൽ  വിജനമായ മരുഭൂമിയിൽ വേട്ടമൃഗത്തിന്റെ  ഭീതിയോടെ അനന്തതയിലേക്ക് കുതിച്ചുപായുന്ന ആ അജ്ഞാത സ്വപ്നം ഇന്നെന്നെ വീണ്ടും വിളിച്ചുണർത്തി.ഈ കിനാവിന് എന്നോടെന്തോ പറയാനുണ്ട്.  അവ്യക്തമായതെന്തോ!!

ഫോൺ വിളികൾക്കെല്ലാം ഓർമ്മപ്പെടുത്താനുള്ളത്  ഒറ്റക്കുള്ള ജീവിതത്തിന്റെ അർത്ഥ ശുന്യതകളാണ്.ഒരു കൂട്ട് അനിവാര്യം.പക്ഷെ വേറൊരു  മുഖം അത് സങ്കല്പങ്ങളിൽ നിന്നേറെ വിദൂരമാണ്.

വീണുടയുന്ന ദിനങ്ങളൊക്കെയും മാലോകരിൽ അസ്വസ്തഥകളുടെ കൊടുവാളുകളായി.സ്വന്തം വീടിന്റെ അടുപ്പ് എരിഞ്ഞില്ലേലും ആരാന്റെ വീട്ടില് അമ്മികുട്ടിക്ക് വക്കുപൊട്ടിയാലുളള വേവലാതി അവർ പങ്കുവെക്കണം!!
പല ഫോട്ടോകൾക്ക് ദർശന ഭാഗ്യമുണ്ടായി.
ഒരു പെണ്ണു കാണലിന്റെ ചായ സൽക്കാരത്തിലും അതിഥിയായില്ല.

ആരെയും പോലെ ഞാനും നെയ്തെടുത്തു. സങ്കല്പങ്ങളിലൊരു മണവാട്ടി.ഒത്തുനോക്കിയാൽ  കരിഞ്ഞുണങ്ങിയ ഭൂതകാലം പോലും പൂത്ത് തളിർക്കണം.എന്റെ മിഴികൾക്ക്  കുളിരേകുന്നൊരു നക്ഷത്രവും
വിരുന്നുവന്നില്ല.അഭ്യുദയകാംഷികളെല്ലാം തോറ്റു മടങ്ങുമ്പോഴും തീരുമാനങ്ങളെനിക്ക് കരിങ്കല്ലുകളാണ്. കൊടുംകാടിന്റെ വന്യതയും ആഴക്കടലിന്റെ നിഗുഢതയും കൊടുംകാറ്റിന്റെ ഭീകരതയും നീലാകാശത്തിന്റെ മനോഹാരിതയും ഉരുകി കടുത്തുപോയ മഞ്ഞുതുള്ളിക്ക് സ്പർശനങ്ങളല്ല.ജീവിത ഘട്ടങ്ങളിൽ എപ്പോയൊക്കെ സാഹചര്യങ്ങളോട് സമരസപ്പെടുന്നുവോ അപ്പോയൊക്കെ സത്വം കുഴിച്ചുമൂടപ്പെടുകയും ബന്ധങ്ങളുടെ വേലിപ്പടർപ്പുകളിൽ തളക്കപ്പെടുകയും ചെയ്യും.

പിന്നിട്ട വഴി വക്കുകളിൽ തണൽ വിരിച്ച ഇനിയും മഹർ ചാർത്താത്ത  ഗുൽമോഹറുകളിലോരോന്നിലേക്കും എന്റെ  റൂഹിന്റെ  പകുത്ത് പോയ പകുതി തേടി  ഞാനലഞ്ഞു .പിന്നീടൊരു  രൂപവും കടന്നു  കേറാത്ത എന്റെ മനസ്സിന്റെ ഇടനാഴികളിലേക്ക് അകത്തളത്തിന്റെ സൗന്ദര്യം കൊണ്ട് കേറി വന്നതാണവൾ  "ശബീഹ".

അവളെ ഞാൻ അറിയുന്നത് രണ്ടായിരത്തി പത്തിന്റെ വർഷാവസാനങ്ങളിലാണ്.രണ്ട് മാസം മാത്രം ആയുസുണ്ടായിരുന്ന എന്റെ കർമ്മപഥത്തിലെ സഹപ്രവർത്തക എന്നതിനപ്പുറം നല്ലൊരു സുഹൃത്ബന്ധവും ഞങ്ങൾക്കിടയിലുണ്ടായിട്ടില്ല.
മൂന്നാണ്ടുകൾക്ക് ശേഷം ജീവിത സായാഹ്നത്തിലെപ്പൊയോ വഴിവക്കിൽ വെച്ച് കണ്ടുമുട്ടുമ്പോയും എങ്ങോ കണ്ടുമറന്നൊരു മുഖമെന്നതിനപ്പുറം ഒരു ആത്മബന്ധവും എന്നിക്കുണ്ടായില്ല.


പിന്നെയും പിന്നിട്ട പഞ്ചവത്സരങ്ങൾക്കിപ്പുറം മറന്ന് പോയ പല മുഖങ്ങൾക്കിടയിൽ നിന്നൊരു മുഖം സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിലൂടെ അകലങ്ങളിൽ നിന്ന്  കണ്ടെടുക്കുമ്പോഴും കൗതുകത്തിനപ്പുറം മറ്റൊന്നുമുണ്ടായിരുന്നില്ല.പിന്നീടെപ്പഴോ അവൾക്കെന്നിൽ നിറഞ്ഞ അനുരാഗത്തിന്റെ പുൽ നാമ്പുകളിൽ അപൂർണ്ണമായ എന്നെ പൂർണ്ണമാകുന്ന എന്തൊക്കെയോ ഞാൻ കണ്ടെടുക്കുമ്പോൾ  അറിയുകയായിരുന്നു ഇന്നലകളിലെവിടെയോ മുറിഞ്ഞു പോയ എന്റെ എല്ലു കഷ്ണങ്ങളെ.

ഭൂതകാലം വേരിറങ്ങിയ താഴ്വാരങ്ങളിലേക്ക് കൂട്ടിയിട്ടുപോവുമ്പോഴും ചുവന്ന പൂക്കൾ മാത്രം വിരിഞ്ഞുനിന്ന ഗുൽമോഹറിന്റെ ചില്ലകൾ ഞാനെന്നിലേക്ക്  പറിച്ചുനടുകയായിരുന്നു.

ദുഹൈലിന്റെ പ്രാന്ത പ്രദേശത്ത് ശീതീകരിച്ച ആതുരാലയ പരിസരത്ത് നേത്ര പടലങ്ങളുടെ ആഴങ്ങളിലേക്ക് കണ്ണ് നട്ടിരിക്കുന്ന അവളും. ഈ കടലുണ്ടി പുഴയുടെ തീരം തഴുകുന്ന കുളിർകാറ്റിന്റെ ചാരത്ത് പുഴയോളങ്ങളിലേക്ക് മിഴിനട്ടിരിക്കുന്ന ഞാനും തമ്മിലുള്ള വിവാഹം കാലത്തിന്റെ കാലടയാളങ്ങളിൽ  തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്റെ പ്രണയമെന്ന്.

ഭാഗം -8

മഹാ പ്രളയത്തിന് ശേഷം കത്തിയാളുന്ന സൂര്യതാപത്താൽ ചുട്ടുപൊള്ളുന്ന  മീനമാസം അവളെന്റെ കൂട്ടിലേക്ക് ചേക്കേറുമ്പോൾ വിയർപ്പു തുള്ളികൾ എന്റെ ഓർമ്മകളുടെ ആകാശത്തിനും ഭൂമിക്കുമിടയിലെ പുതിയൊരൂ കാർമേഘമായിരുന്നു.







(തുടരും )


*Note:വായനക്കും വിലപ്പെട്ട സമയത്തിനും അഗാതമായ നന്ദി.ഇതെന്റെ ആദ്യ ശ്രമമാണ്.തെറ്റ് കുറ്റങ്ങൾ ക്ഷമിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തണേ*  :)


Comments

  1. നിന്നിൽ കണ്ട ആത്മവിശ്വാസത്തെ നീ മുറുകെ പിടിച്ചു എന്നുള്ളതിന് ഒരു തെളിവാണ് ഈ കാണുന്നത് ആസ്വദിച്ചു വായിക്കാൻ സാധിപ്പിക്കുന്നത് ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ്..ദൈവാ അനുഗ്രഹം കൊണ്ട് നിന്നിൽ അത് നിറഞ്ഞു തുളുമ്പിയിരിക്കുന്നു..എഴുത്ത് തുടരണം.
    അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആവട്ടെ എന്ന പ്രാർത്ഥനയോടെ,
    ഇതിന്റെ തുടർച്ചക്ക് കാത്തിരിക്കുന്നു😘😘😍😍

    ReplyDelete
  2. Thudarchaykkaay kaathirikkunnu

    ReplyDelete
    Replies
    1. നന്നായി അവതരിപ്പിക്കുന്നുണ്ട്. ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു...

      Delete
  3. വിവിധ ഭാഗങ്ങൾ ആയിട്ട് പോസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്നു തോന്നുന്നു...
    ചില ആശയക്കുഴപ്പങ്ങൾ അനുഭവിച്ചു.. എങ്കിലും നല്ല കഥ... വർണിച്ചു നീണ്ടു പോകാതെ സൂക്ഷിക്കുക.. അക്ഷരത്തെറ്റുകൾ കണ്ടു.. കുറച്ചെണ്ണം... തിരുത്തുക...

    പുതിയ കാലത്തിനു മാത്രമല്ല പഴയ കാലത്തിനും ഇതേ മനോസ്ഥിതി ഉണ്ടായിരുന്നു എന്നു മനസിലാക്കാം. ഓർക്കുട്ട് മുതൽ ഇങ്ങോട്ട്.. അവയുടെ പ്രേരണ, സ്വാധീനം... മനുഷ്യന്റെ ജീവിത ശൈലിയെ ഒരുപാട് മാറ്റുന്നുണ്ട്...
    നല്ല കഥയാണ്.. ബാക്കി കൂടെ പ്രതീക്ഷിക്കുന്നു.. ആശംസകൾ..

    ReplyDelete

Post a Comment

Popular posts from this blog

നഷ്ട പ്രണയം

പേറ്റു നോവ്